Tuesday, February 16, 2016

ജാദവ് മൊലായി പയേംഗ്

30 വര്‍ഷങ്ങള്‍ക്ക് മുന്പ് "ജാദവ് മൊലായി പയേംഗ്" എന്ന യുവാവ് വടക്കന്‍ ഇന്ത്യയിലെ ആസ്സാമില്‍ തന്റെ ജന്മ നാട്ടില്‍ ഒറ്റപെട്ട് പോയ ജീവജാലങ്ങള്‍ക്ക് ജൈവആവാസവ്യവസ്ഥ ഒരുക്കുവാനായി മരുഭൂമി പോലെ കിടന്ന മണല്‍ തട്ടില്‍ മരങ്ങളുടെ വിത്തുകള്‍ കുഴിച്ചിട്ടു.
ആ തീരുമാനം അദ്ദേഹത്തിന്റെ ജീവിതത്തിനു പുതിയ ഒരു ലക്‌ഷ്യം പകുത്തു നല്കി അദ്ദേഹം പ്രക്രുതിക്ക് വേണ്ടി ജീവിതം മാറ്റിവെക്കാന്‍ തീരുമാനിച്ചു .
മുഴുവന്‍ സമയം അതിനായി ചെലവഴിച്ചു .
അവിശ്വസനീയം എന്ന്തന്നെ പറയട്ടെ അദ്ദേഹത്തിന്റെ പ്രയത്നം 1360 ഏക്കറുകളിലായി നിറഞ്ഞു കിടക്കുന്ന അതി സമൃദ്ധമായ കോടികണക്കിന് ജീവജാലങ്ങള്‍ ജീവനും പാര്‍പ്പിടവും ആഹാരവും ആയ ഒരു മനുഷ്യ നിര്‍മിതമായതും പരസ്പരവും ചുറ്റ്പാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുജാലങ്ങളും അടങ്ങുന്നതുമായ ഒരു വനം ആയി മാറി. അതും ഒരു മനുഷ്യന്‍ ഒറ്റയ്ക്ക് നിര്‍മിച്ച അതി മനോഹരവും അവിശ്വസിനീയവും ആയ ജൈവ ആവാസവ്യവസ്ഥ
ഈ അടുത്തായി ടൈംസ് ഓഫ് ഇന്ത്യ ഈ മനുഷ്യ നിര്‍മിത വനത്തിന്റെ ചരിത്രം പഠിക്കാനും കൂടുതല്‍ അറിയുവാനുമായി ജാദവ് മൊലായി പയേംഗിനെ സന്തര്‍ശിച്ചു
1979 ല്‍ ആസ്സാമില്‍ ഉണ്ടായ ഒരു വെള്ളപൊക്കത്തില്‍ ഒരു പാട് പാമ്പുകള്‍ വെള്ളപോക്കത്തിനോടൊപ്പം ഒഴുകിവന്ന്‍ മണല്‍ തിട്ടയില്‍ അടിഞ്ഞു . വെള്ളം ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ 16 വയസ്സുകാരനായ പയേംഗ് കണ്ടത് മണല്‍ തിട്ടയില്‍ മരിച്ചു കിടക്കുന്ന ഇഴജന്തുക്കളെയാണ് . അവിടെ തുടങ്ങുന്നു ലോകത്തിനു തന്നെ മാതൃകയായ ഒരു വ്യക്തിയുടെ കഥ . നമ്മുടെ കണ്‍മുന്നില്‍ നടന്ന യഥാര്‍ത്ഥ ഇതിഹാസത്തിന്‍റെ കഥ
പാമ്പുകള്‍ അതികഠിനമായ ചൂടിനാലാണ് മരിച്ചത് തണലേകാന്‍ ഒരു മരം പോലും അവിടെങ്ങും ഉണ്ടായിരുന്നില്ല . പയേംഗ് ആ മൃതശരീരങ്ങള്‍ക്കടുത്ത് മൂകനായി ഇരുന്നു .
അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു പ്രകൃതി ഇല്ലെങ്കില്‍ ജീവനില്ല എന്ന പരമമായ സത്യതിലെക്ക് അദ്ദേഹം ഉണര്‍ന്നു .അദ്ദേഹം ഫോറെസ്റ്റ്‌ ഓഫീസേര്‍സിനെ വിവരം അറിയിച്ചു എന്നാല്‍ ആ മണല്‍ തട്ടില്‍ ഒരു പുല്‍നാമ്പ് പോലും വളരില്ല എന്നായിരുന്നു മറുപടി.
ആ മറുപടി കേട്ട് തളരാതെ അദ്ദേഹം ആദ്യ വിത്ത് കുഴിച്ചിട്ടു അതിനു വെള്ളം നല്‍കി ,തണല് നല്‍കി എന്തിനേറെ തന്റെ ജീവനെ പോലെ അതിനെ സംരക്ഷിച്ചു ആ വിത്ത് മുളച്ച് തളിരലകള്‍ പുറത്തുവന്നപ്പോള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള താന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അനര്‍ഘമായ സ്നേഹത്തിന്റെ സ്പന്തനങ്ങള്‍ അദ്ദേഹം അനുഭവിച്ചു.
പിന്നെയും വര്‍ഷങ്ങളോളം അദ്ദേഹം മരങ്ങള്‍ നട്ട് പിടിപ്പിച്ചു . പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അറിവ് ഉപയൊഗിച്ച് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കാനായി തന്റെ മനുഷ്യനിര്‍മിത വനത്തിലേക്ക് ഉറുമ്പുകളെ മാറ്റി പാര്‍പ്പിച്ചു .അധികം വൈകാതെ തന്നെ മരിച്ചു കിടന്ന മണല്‍ തട്ട ഒരു ജീവനുള്ള സ്വയം വികസിച്ചുകൊള്ളുന്ന വനമായി മാറി . മൊലായി വുഡ്സ് എന്നറിയപെടുന്ന ഈ വനം ആയിരകണക്കിന് വരുന്ന പക്ഷികള്‍ക്കും കടുവകള്‍ക്കും ആനകള്‍ക്കും മറ്റ് കോടിക്കണക്കിനു വരുന്ന ജന്തു സസ്യജാലങ്ങള്‍ക്കും ഒരു സ്വര്‍ഗമായി ഇന്ന് ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു .
30തിലേറെ കൊല്ലം തിരിഞ്ഞ് നോക്കാതിരുന്ന ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഒടുവില്‍ 2008ല്‍ അദേഹത്തിന്റെ വില തിരച്ചറിഞ്ഞു. അവര്‍ അത്ഭുദംകൊണ്ട് നിശബ്ദരായി . ലോകത്തിന്റെ വേറെ ഏതേലും ഒരു കൊണിലായിരുന്നേല്‍ അദ്ദേഹം ഇന്ന് ഒരു ഹീറോ ആയിരുന്നേനെ എന്നാണ് അസ്സാം അസിസ്റ്റണ്‍്റ്‌ ഫോറെസ്റ്റ്‌ ഓഫീസര്‍ ഗുനിന്‍ സൈകിയ പ്രതികരിച്ചത്
നമ്മളില്‍ എത്രപേര്‍ക്ക് ഇദ്ദേഹത്തെ അറിയാം .രാജ്യം ഈയിടെ ഇദേഹത്തിനു പത്മശ്രീ നല്‍കി ആദരിച്ചു. പ്രാഞ്ചിയെട്ടന്മാര്‍ക്ക് പത്മ പുരസ്കാരങ്ങളും മറ്റ് അവാര്‍ഡുകളും ലഭിക്കുമ്പോള്‍ ടിവി ചാനലുകളും പത്രങ്ങളും ആഘോഷമാക്കുന്നു എന്നാല്‍ ആസാമിലെ തന്റെ മനുഷ്യ നിര്‍മിതമായ ലോകത്തിലെ ഏറ്റവും വലിയ ജൈവ ആവാസവ്യവസ്ഥയുടെ കുളിരില്‍ പുറം ലോകം അറിയാതെ പയേംഗ് ഇന്നും ജീവിക്കുന്നു . ഭാരതത്തിന് ലോകത്തിനു മുന്നില്‍ ആഭിമാനത്തോടെയും അഹങ്കാരത്തോടേയും ഉയര്‍ത്ത്കാട്ടാനുള്ള ഭാരതരത്നങ്ങള്‍ ഇദ്ദേഹത്തെ പോലുള്ള മഹാന്മാര്‍ ആണ് എന്നത് നാം ഒരിക്കല്‍ തിരിച്ചറിയുക തന്നെ ചെയ്യും

MARAYOOR | മറയൂർ

മൂന്നാറിൽ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ മറയൂരിലെത്താം. ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെയും കണ്ണൻദേവൻ തേയിലത്തോട്ടങ്ങളുടേയുമിടയിൽ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നാലുവശവും മലകളാൽ ചുറ്റപ്പെട്ടതാണ് മറയൂർ. മഴനിഴലുകളും താഴ്വരകളും സ്വാഭാവിക ചന്ദനമരങ്ങളും, കരിമ്പുകാടുകളും മറയൂരിന്റെ പ്രകൃതി ഭംഗിയിൽ കാണാം.
മറയൂർ എന്നാൽ മറഞ്ഞിരിക്കുന്ന ഊർ എന്നർത്ഥം. മറവരുടെ ഊര്‌ ആണ്‌ മറയൂർ ആയി മാറിയത്‌ എന്നതാണ്‌ കൂടുതൽ ശരി എന്നതാണ്‌ പണ്ഡിതമതം. ചേര, ചോള, പാണ്ഡ്യരാജാക്കന്മാരുടെ സേനയിലെ മറവർ എന്ന ഗോത്രവിഭാഗത്തിൽപ്പെട്ടവർ കാടുകളിൽ മറഞ്ഞിരിക്കുകയും വഴിയാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുമായിരുന്നത്രേ. അതിനാൽ മറവരുടെ ഊര്‌ അല്ലെങ്കിൽ അവർ മറഞ്ഞിരുന്ന ഊര്‌ എന്ന അർഥത്തിലാവാം മറയൂർ എന്ന പേരുണ്ടായത്‌ എന്നാണു വ്യഖ്യാനം. മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇടമാണു മറയൂർ. മലയുടെ ഊര്‌ എന്ന പ്രയോഗം കാലക്രമത്തിൽ മറയൂർ എന്നും മറഞ്ഞുകിടക്കുന്ന ഊര്‌ എന്നയർഥത്തിൽ മറയൂർ എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയാറുണ്ട്‌.വനവാസകാലത്ത്‌ പാണ്ഡവർ ഇവിടെയുമെത്തി എന്ന ഐതിഹ്യം നിലനില്‌ക്കുന്നുണ്ട്‌. പാണ്ഡവർ മറഞ്ഞിരുന്ന ഊർ എന്ന അർഥവും പറയാനാവും.
10000 BC ക്കുമുമ്പുള്ള മഹാശിലായുഗകാലത്ത്‌ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നതിനു തെളിവാണ്‌ മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും . മുതുവാന്മാർ മലയുടെ ചെരുവുകളിലും മറ്റും പാർക്കുന്നുണ്ടെങ്കിലും അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ്‌ മുമ്പെയുള്ള താമസക്കാർ. അഞ്ചുനാടിന്റെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകൾ കയറി. അവർ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. പല ജാതികളിൽപ്പെട്ട അവരുടെ കൂട്ടത്തിൽ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന അവർ പാലിൽതൊട്ട്‌ സത്യം ചെയ്‌ത്‌ ഒറ്റ ജാതിയായി. അവർ അഞ്ച്‌ ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നിവയാണ്‌ ഈ അഞ്ചുനാടുകൾ. അതുകൊണ്ടുതന്നെ അഞ്ചുനാട്‌ എന്നും മറയൂരിനു പേരുണ്ട്‌. അവർക്ക്‌ അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ട്‌.
നാലുവശവും മലകൾ ഉയർന്നു നിൽക്കുന്ന മറയൂർതടം . അങ്ങു ദൂരെ കാന്തല്ലൂർ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകൾ. കാന്തല്ലൂർ മലയുടെ നെറുകയിൽ അഞ്ചുനാടിന്റെ കാന്തല്ലൂർ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ്‌ കീഴാന്തൂർ ഗ്രാമവും കാരയൂർ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂർ മലയ്‌ക്കപ്പുറമാണ്‌. അവർക്ക്‌ അവരുടേതായ ദൈവങ്ങളും ആഘോഷങ്ങളുമുണ്ട്‌.ധാരാളം അമ്പലങ്ങൾ ഇവിടെ കാണപ്പെടുന്നു.
മഹാശിലായുഗസംസ്‌ക്കാരത്തിന്റെ ബാക്കിപത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുനിയറകളാണ്‌ മറയൂരിന്റെ മറ്റൊരു പ്രത്യേകത. ഇത് അക്കാലത്തുള്ളവരെ മറവുചെയ്‌ത ശവക്കല്ലറകളാണെന്നും മുനിമാർ തപസ്സുചെയ്‌തിരുന്നിടമാണെന്നും പറയപ്പെടുന്നു. ഒരാൾക്ക്‌ നില്‌ക്കുകയും കിടക്കുകയും ചെയ്യാവുന്ന ഉയരവും നീളവുമുണ്ട്‌ ഓരോ മുനിയറക്കും. പലതും പൊട്ടിയും അടർന്നും വീണു തുടങ്ങി. മറയൂർ കോളനി കഴിഞ്ഞ്‌ ഹൈസ്‌കൂളിനരുകിലെ പാറയിൽ ധാരാളം മുനിയറകളുണ്ട്‌.
ഇവിടുത്തെ ഹൈസ്‌ക്കൂളിനു പുറകിലെ പാറയുടെ നെറുകയിൽനിന്നും മലയുടെ ചെരിവുകളിൽനിന്നും നോക്കിയാൽ പാമ്പാറൊഴുകുന്നതു കാണാം. കൂടാതെ കോവിൽ കടവും തെങ്കാശിനാഥൻ കോവിലും കാണാം. നാച്ചിവയലിലെ കരിമ്പുകാടുകളും, ചന്ദനമരങ്ങളും, പൈസ്‌നഗർ സെമിനാരിയും ഇവിടുത്തെ ആകർഷണങ്ങളാണ്. പണ്ട്‌ പാണ്‌ഡവരുടെ തേരുരുണ്ട് ഇവിടുത്തെ ഒരു ഒരു മുനിയറയുടെ മുകളിലെ കല്‌പാളികളിൽ രണ്ടു വരകളുണ്ടായി എന്ന് പറയപ്പെടുന്നു
മൂന്നാറിന്‌ സമാനമായ തണുപ്പ്‌ മറയൂരുമുണ്ട്‌. എന്നാൽ മഴ വളരെ കുറവാണ്‌. അത്‌ പുതച്ചിക്കനാൽ വഴി തടത്തെ നനക്കുന്നു. പെയ്യുന്നത്‌ അധികവും നൂർമഴയാണ്‌. വർഷത്തിൽ 50 സെമി താഴെയാണ്‌ മഴ ലഭിക്കുന്നത്‌. കേരളത്തിൽ ഇടവപ്പാതി തകർത്തുപെയ്യുമ്പോൾ മറയൂരിൽ കാറ്റാണ്‌. ആളെപ്പോലും പറത്തിക്കളയുന്നകാറ്റ്‌. മലമുകളിൽ മഴപെയ്യും. തുലാമഴയാണ്‌‌ കൂടുതൽ. നാലു വശവുമുള്ള മലകൾ മഴയെ തടഞ്ഞു നിർത്തും. അതുകൊണ്ട്‌ എപ്പോഴും താഴ്‌വര മഴ നിഴലിലാഴ്‌ന്നു കിടക്കും. പിന്നെ മഞ്ഞാണ്‌. വർഷത്തിൽ അധികവും ഈ കാലാവസ്ഥയായതുകൊണ്ട്‌ ശീതകാല പച്ചക്കറിക്കളായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, കാബേജ്‌, കോളിഫ്‌ളവർ, ഉരുളക്കിഴങ്ങ്‌, ഉള്ളി തുടങ്ങിയവ നന്നായി വളരും. കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക സഥലമാണ്‌ അഞ്ചുനാടുകളിലൊന്നായ കാന്തല്ലൂർ. ഈ സവിശേഷ കാലാവസ്ഥകൊണ്ടാവാം ചന്ദനം വളരാനും കാരണം.തമിഴരും മലയാളികളും ഇടകലർന്നു ജീവിക്കുന്നു. മലമുകളിൽ ആദിവാസിവിഭാഗത്തിൽപ്പെട്ട മുതുവാൻമാർ താമസിക്കുന്നുണ്ട്‌. തമിഴരിൽ അധികവും കണ്ണൻ ദേവൻ തോട്ടത്തിൽ നി്‌ന്ന്‌ പിരിഞ്ഞശേഷം മറയൂരിൽ താമസമാക്കിയവരാണ്‌. കച്ചവടവും കാലിനോട്ടവുമൊക്കെയായി പലതരത്തിൽ വന്നവരുമുണ്ട്‌. മലയാളികളിൽ അധികവും കോളനി കിട്ടിവന്നവരാണ്‌. ജോലികിട്ടി വന്നവരും കുടിയേറി വന്നവരുമുണ്ട്‌. പട്ടം താണുപിള്ള ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിൽ കോളനി അനുവദിച്ചപ്പോൾ അതിലൊന്ന്‌ മറയൂരായിരുന്നു. അന്നു അഞ്ചേക്കർ കോളനികിട്ടിയ പലരും അതുപേക്ഷിച്ചുപോയി. കാലാവസ്ഥയുമായി മല്ലിടാൻ വയ്യാതെയും ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമേ വിളയൂ എന്ന ധാരണയിലുമായിരുന്നു.
ഇപ്പോഴത്തെ പ്രധാനകൃഷി കരിമ്പാണ്‌. ശർക്കര ഉണ്ടാക്കുന്നതിനുവേണ്ടിയാണ്‌ ഇവിടെ കരിമ്പുകൃഷിചെയ്യുന്നത്‌. ഗുണനിലവാരത്തിന്‌ പേരുകേട്ടതാണ്‌ മറയൂർ ശർക്കര. നിറം കൂടുതലായതുകൊണ്ട്‌ ഹൽവയുണ്ടാക്കാൻ മറയൂർ ശർക്കരയ്‌ക്കാണ്‌ കൂടുതൽ പ്രിയം. ഒരിക്കൽ കരിമ്പുനട്ടാൽ നാലഞ്ചുവർഷത്തേക്ക്‌ വേറെ ചെടി നടേണ്ട. കരിമ്പുവെട്ടിക്കഴിഞ്ഞാൽ വയലിൽ തീയിടുകയാണ്‌ ചെയ്യുന്നത്‌. പിന്നെ ഒരാഴ്‌ചയോളം വെള്ളം കെട്ടിനിർത്തും. കത്തിയ കരിമ്പിൻ കുറ്റികൾ തളിർക്കാൻ തുടങ്ങും.
അഞ്ച് നാട് എന്ന ചരിത്ര പരമായി പ്രാധാന്യമുള്ള ഒരു സ്ഥ്ലലം ഇവിടെ സ്ഥിതി ചെയ്യുന്നു. വളരെ പുരാ‍തന രീതിയിലെ ആഘോഷങ്ങളും ആചാരങ്ങളും ഇവിടെ കാണാം. ഇവിടെക്ക് റോഡുമാർഗ്ഗം എത്തിച്ചേരാവുന്നതാണ്.